2015 ജൂലൈ 3, വെള്ളിയാഴ്‌ച

ഇരട്ട സംഖ്യകളുടെ മന:ശാസ്ത്രം

ണ്ടാമത്തെ ആഴ്ച നാലാമത്തെ ദിവസം
 വഴി തെറ്റിക്കുന്ന കാട്ടിനുള്ളിലെ
 കെട്ടുപിണഞ്ഞ ഇരട്ട  ചെറിമരങ്ങള്‍ക്കിടയില്‍ 
 ഞാനും എന്‍റെ രണ്ടു പുരുഷന്മാരും 
എന്റെ ആദ്യത്തെയും അവസാനത്തെയും
 ഇരട്ട ചുഴിയന്മാര്ക്കൊപ്പം ഞാന്‍..

നെടുകെ പിളര്‍ന്ന ഇരട്ട നാവുകള്‍
നാലു നാവുകളോട് കൂടിയ
 നീല അണലികുഞ്ഞുങ്ങള്‍ 
എന്നെ ചുംബിക്കുന്നു ,..എന്നെ കാമിക്കുന്നു 
തളിര്‍നാവുകള്‍ കൊണ്ട് മരമുടലില്‍ ചുംബിക്കുമ്പോള്‍ 
വേരുകളറിയാതൊരുപ്രണയം പൊട്ടി പുറപ്പെടുന്നു

എന്‍റെ അടി വയറ്റിലെ കള്ളിചെടിയുടെ
 ശല്ക്കങ്ങളിലെ വെളുത്ത പൂവിനെ
 മഞ്ഞു കാലത്തേയ്ക്ക് കാത്തു വെയ്ക്കുന്നു
 എനിക്ക് ഇരട്ട പെണ്‍കുട്ടികളാണെന്നു
 തിന്നു തീര്‍ത്ത ഇരട്ട കദളികള്‍ പറഞ്ഞിരുന്നു

അവനെ പറ്റി പറയുമ്പോഴൊക്കെ 
എന്‍റെ ഇരട്ട പെണ്‍ കുഞ്ഞുങ്ങളെ ഓര്‍മ്മവരും
മുല ചൂടിനിടയില്‍ അടവെച്ചു വിരിയിച്ചെടുത്ത 
എന്‍റെ പെണ്മക്കളെ ഓര്‍മ്മ വരും

മഴയെന്നു പേരിട്ടു മാളൂന്നു വിളിക്കുന്നവളെ 
ഒരിക്കലും ചിരിക്കാതെ മെലിഞ്ഞ കൈകള്‍ കൊണ്ട്
നീണ്ടു ചുരുണ്ട മുടി മാടിയൊതുക്കി 
നിറുത്താതെ ചിത്രം വരയ്ക്കുന്ന 
നിശബ്ദയായ പെണ്‍കുട്ടി 
എന്‍റെ ഒറ്റ നുണക്കുഴി ഭാഗിച്ചു 
രണ്ടായവള്‍ക്കുകൊടുക്കണം 
പിന്നെയീ തേന്‍ നിറവും 
നിന്റെയാ സംശയിക്കുന്ന കണ്ണുകളായി
 അവളീ പാടകള്‍ വീണ ആകാശത്തിന് 
കുറുകെ നിന്‍റെ നിറങ്ങളെ ഒഴുക്കി കളയും;


ഇനിയും വേറൊരാളുണ്ട്
അനാമികയെന്നു പേരുള്ളവള്‍
അക്ഷരങ്ങളെ പരിഭാഷപ്പെടുത്തി 
എന്നില്‍ ഉറങ്ങിയുണരും
 ചെറുവിരലിലെ കറുത്ത മറുകുമായി
താളുകളൊക്കെ വാദിച്ചു വായിക്കും 
നിന്നെ ഉത്തരങ്ങള്‍ കൊണ്ട് കെട്ടിയിടും
 എന്റെെ മൂക്കുത്തി പെണ്ണെയെന്നുനീ കളി പറയും ......

ഇല്ല ..ഒന്നും ഉണ്ടാവുകയില്ല
 ഒടിയന്‍റെ വിരലുകള്‍ നീണ്ടു വന്നു 
അമാവാസി രാത്രികളില്‍
മായം ചെയ്തു അവളെ വലിച്ചെടുക്കും....

എന്റെ ഇരട്ട പെറ്റ പെണ്‍കുട്ടികളിലൊന്നു
 ജലം വറ്റി വാര്‍ന്നു മരണപ്പെട്ടു പോയി
 പേരും നാളുമില്ലാതെ .......
അപ്പോള്‍ മുതലാണ്
എന്റെ കവിതകളൊക്കെ തെറ്റിയത്
മാളൂ ..
..... അവനും.....
ഒറ്റക്കല്ല ,ഇരട്ടക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ