2015 ജനുവരി 17, ശനിയാഴ്‌ച

പകലോര്‍മ്മകള്‍

വേവിക്കുന്ന വേനല്‍ ചെല്ലാന്‍ മടിക്കുന്ന
റബ്ബര്‍ തോട്ടങ്ങളുടെ നടുവിലെ വലിയ വീട്ടില്‍
ഒറ്റപ്പെട്ടുപോയൊരു കൊച്ചു പെണ്‍കുട്ടിയുണ്ട്
മിട്ടായി പൊതിയും ,ടോട്ടോ ച്ചാനും,മാലി രാമായണവും
വായിക്കുന്ന ഡയറിയെഴുതുന്ന കുട്ടി 
ഇടയ്ക്കൊക്കെ ഫീലിയാസ് ഫോഗിനോപ്പം ലോകം ചുറ്റും
ഇന്‍ വിസിബിള്‍ മാനിനൊപ്പം ഒളിച്ചു കളിക്കും
നിങ്ങള്‍ക്കറിയാമോ ചില നേരത്തു പകല്‍
പാല പൂക്കാറുണ്ട് ,പൂക്കുന്ന പാലകളില്‍ നിന്നും
വന്യ ഗന്ധം ഒഴുകി പടര്‍ന്നു തൂവാറുണ്ട്
അപ്പോഴൊക്കെ ആളുകളുടെ രൂപം മാറും
ആണുങ്ങളൊക്കെ നാട്യങ്ങള്‍ അഴിച്ചു വെച്ച്
ആണുങ്ങളാവും
അടച്ചിട്ട മുറിക്കുള്ളില്‍ ഇപ്പോഴും അവളുണ്ട്
തുടുത്ത നെഞ്ചും തിണര്‍ത്ത തുടകളുമായി
പുറത്തു ചിതറി കിടക്കുന്ന പുസ്തക കൂട്ടങ്ങള്‍
പകല്‍ തണല്‍ വിരിക്കുന്ന വൃക്ഷങ്ങള്‍
തന്നെയത്രേ രാത്രിയില്‍ നിഴലുകലായി
ഭീതിപ്പെടുത്തുന്നവ ...
ആ ഉച്ച പകുതിയില്‍ നിഴലുകള്‍ നിറയുന്നു
മുഖമില്ലാത്ത നിഴലിനടിയില്‍ അവള്‍
വിഷം തൊട്ട് നീലിച്ചു കിടക്കുന്നു
വളരുമ്പോള്‍ കാരണമില്ലാതെ ഉറക്കത്തില്‍ ഞെട്ടുന്നു
അമ്മയുടെ സാരി തലപ്പില്‍ കെട്ടായി കുരുങ്ങുന്നു
മുന്നറിയിപ്പില്ലാതെ കറന്‍റ് മായുമ്പോള്‍
ഉറക്കെ അലറുന്നു
പരീക്ഷക്ക്‌ ഒന്നോ രണ്ടോ മാര്‍ക്ക് കുറയുമ്പോള്‍
വിങ്ങി വിതുമ്പുന്നു
കൂടെ വളരുന്ന സംശയിക്കുന്ന മിഴികളോടെ
ലോകത്തെ കാണുന്നു
സ്നേഹത്തിലാണെല്ലാം പൊതിയുന്നതെന്നു
തിരിച്ചറിയുന്നു
അനാവൃതമാക്കുമ്പോള്‍ കടും കയ്പ്പിതെന്നു
സ്നേഹത്തെ തന്നെ സംശയിക്കുന്നു
നിന്നെയും ..............
ചേര്‍ന്ന് കിടക്കുമ്പോഴും
ഇല്ലാത്ത സങ്കടത്തെ പ്രതി കരഞ്ഞു തീര്‍ക്കുന്നു
അരക്ഷിതത്വം നിറഞ്ഞ പകലോര്‍മ്മകള്‍
നിറഞ്ഞ രാത്രികള്‍
മറന്നാലും മരിച്ചാലും ഇല്ലതാവാത്ത നശിച്ച പകല്‍
നീ നിന്‍റെ എത്ര സ്നേഹം കൊണ്ട്
ഒപ്പിയെടുക്കും ? frown emoticon

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ