2015 ജനുവരി 17, ശനിയാഴ്‌ച

മരിച്ചു പോയവനെ പ്രണയിക്കുമ്പോള്‍

ഞാന്‍ കഴിഞ്ഞ ജന്മങ്ങളിലും
ഈ ജന്മത്തിലും കാമുകി തന്നെയായിരുന്നു
നീറുന്ന ചൂളയിലെന്നപോലെ
എന്നെ തന്നെ നീറ്റിയുരുക്കി
ആണുങ്ങളെയുംപെണ്ണുങ്ങളെയും
മാറി മാറി പ്രേമിച്ചു നൊന്തു പോയവള്‍
എന്നാല്‍ സത്യത്തില്‍ ഇവരാരുമോ ,
മുന്‍പുള്ളവരോ ,എന്തിനു ഇപ്പൊഴുള്ളവനോ
അല്ലെന്‍റെ യഥാര്‍ത്ഥ കാമുകന്‍
മരണപ്പെട്ടു പോയ ഒരുവനുണ്ടായിരുന്നു
കവിയോ ,ചിത്രകാരനോ കലാകാരനോ
അല്ലാത്തയൊരുവന്‍
അവനെപറ്റിയെഴുതാന്‍ ഞാനെന്‍റെ
പേനയില്‍ ലോറല്‍ പിങ്കു നിറമുള്ള
മഷി നിറക്കുന്നു
അര്‍വ്വാചീനങ്ങളായ ഭാഷകള്‍
കണ്ടുപിടിക്കുന്നു അവനോടു മിണ്ടാന്‍
മരിച്ചു പോയ ഒരുവനെ സന്ദര്‍ശിക്കുമ്പോള്‍
ഒഴിഞ്ഞ കയ്യും നിറഞ്ഞ ഹൃദയവുമായി ചെല്ലുക
ഇളം റോസ്നിറമുള്ള മെഴുകുതിരികള്‍ ഉരുക്കി
കല്ലറയില്‍ അവന്‍റെ പേരിനോട് ചേര്‍ത്തു
എന്‍റെ പേരു കുറിച്ചിട്ടു ഇലയനക്കങ്ങളില്ലാതെ
പ്രണയത്തെ പറ്റി ഒരു പാട്ട് പാടുക
മരിപ്പിന്‍റെ സുവിശേഷം
ജീവിച്ചിരിക്കുന്നവരുടെ വസ്തുക്കളെക്കാള്‍
കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മരിച്ചവരുടെ
വസ്തുവകകളാണെന്ന പ്രാകൃത നിയമം
കാറ്റില്‍ കളഞ്ഞു
അവന്‍റെ ആകാശ നീല കുപ്പായത്തിന്‍റെ
വെളുമ്പന്‍ ബട്ടന്‍ കൈവെള്ളയിലിട്ടു
ഉരുക്കുക ,നാല് കണ്ണുകൊണ്ടവന്‍
നിങ്ങളെ കാണുമ്പോള്‍
ഒരു പൊട്ടായി മാറില്‍ പതിക്കുകയോ
ഇളം പച്ച മറുകായി കയ്യില്‍
ഒട്ടിച്ചു വെയ്ക്കുകയോ ചെയ്യേണ്ടതാണ്
മരിച്ചവരെ അങ്ങനെയാണ് പ്രേമിക്കേണ്ടത്
ഇനിയും നിങ്ങളവന്‍റെ പ്രണയത്തെ
സംശയിക്കുകയോ ,ചോദ്യം ചെയ്യുകയോ അരുത്
കാരണം അവന്‍ മാത്രമാണ് സത്യം
ഓരോ രാത്രികളിലും പിരിയില്ലന്നു വാക്കുതരുന്ന
എന്‍റെ സത്യസന്ധനായ ഒരേ ഒരു കാമുകന്‍
നിങ്ങള്‍ക്കറിയുമോ ? മരിച്ചവരുടെ
കൈകളുടെ ചൂടിനോളം വലുതല്ലോന്നും
രാത്രികളില്‍ ഐസ് കട്ടകളുടെ ചൂടു പോലെ
അവയെന്നെ പൊള്ളിച്ചുകൊണ്ടു
എന്നില്‍ ഇഴഞ്ഞു നടക്കുന്നു
ചുണ്ടുകളില്‍ ,മുലകളില്‍ ,അടിവയറ്റില്‍
ഉരുകിയൊഴിച്ച ലാവ പോലെ
ചത്തവിരലുകളുടെ അപഥ സഞ്ചാരം
ഒരു രാത്രിയില്‍ കഴുത്തില്‍ കുരുക്കിട്ട്
തൂങ്ങിയാടലിന്റെആ രഹസ്യം,
അന്നത്തെ രഹസ്യം എനിക്കും
പകുത്തു തരാമെന്നു ഉറപ്പ്‌ പറഞ്ഞിട്ടുണ്ടവന്‍
അവന്‍ മാത്രമാണ് യാഥാര്‍ത്ഥ്യം
പുലരുമ്പോള്‍ ഒറ്റമുറിയിലെ
എന്‍റെ കൂട്ടുകാരി കണ്‍ മിഴിക്കുകയും
നീയാകെ നീലിച്ചിരിക്കുന്നുവല്ലോ
മരിച്ചവളെ പോലെയെന്നു പറയുന്നു
സത്യം !
അവള്‍ക്കറിയില്ലല്ലോ
ഇന്നലെ രാത്രി ഞാന്‍ മരിച്ചവന്‍റെ കൂടെ
മരിച്ചു പോയതാണെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ