2015 ജനുവരി 17, ശനിയാഴ്‌ച

.13-2-2038 @ 9:10 PM 52 sec

.....
നിനക്കെപ്പോഴും കാപ്പി പൂക്കളുടെ ഗന്ധമാണ്
ഓരോ രാത്രികളും പൂക്കുന്ന കാപ്പി ചെടികള്‍ നമ്മള്‍
നിലാവിന്‍റെ നിറമുള്ളവനെ എന്നെ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക 
എന്നിട്ടാ നിലാവിന്‍റെ വെളുത്ത തൊണ്ട്
എനിക്ക് കൈമാറ്റം ചെയ്യുക
"അവള്‍ (നിശ്ചയമായും അത് അവളായിരിയ്ക്കും
എന്‍റെ സ്വാര്‍ത്ഥത തന്നെ )
അവള്‍ നടക്കുമ്പോള്‍ അവര്‍ അത്ഭുതപ്പെടും
മുസ്ലിമിന് ക്രിസ്ത്യാനിയില്‍ ജനിച്ച കുട്ടിയോ
എന്ന് സംശയിക്കും
സങ്കരണം നടക്കെണ്ടുന്നത് ,സ്വജാതിയില്‍ എന്നു
പഠിപ്പിച്ച പഠിച്ച എല്ലാവരും
അവളുടെ ചുരുണ്ട മുടിയിഴകളില്‍ തൊട്ടു
ജീവനുള്ളതെന്നു ഉറപ്പു വരുത്തും
സ്വന്തം വര്‍ഗത്തില്‍ നിന്നല്ലാതെ കുഞ്ഞുങ്ങള്‍
ഉണ്ടാകുന്നതെങ്ങനെയെന്നവര്‍ ചിന്തിക്കും
എന്നിട്ട് മഴ എന്ന പേരിന്‍റെ ജാതിയെ പറ്റി
പരസ്പരം തര്‍ക്കിക്കും
തീര്‍ന്നിട്ടില്ല .....
അവള്‍ക്കു നടക്കാന്‍ വഴികളുണ്ടായിരിക്കുകയില്ല
ഇസ്ലാമിക് സ്ട്രീറ്റും ,മേരി മാതാ റോഡും അമ്പാടി ലെയിനും
അവളെ പ്രവേശിപ്പിക്കയില്ല
എന്നാലും ഭരണഘടനയില്‍ കാലഹരണപ്പെട്ട
ന്യൂനപക്ഷ,ഭൂരിപക്ഷ , ദളിത്‌ സംവരണത്തിന്‍റെ ഒരു
കുരുക്കില്‍ അവള്‍ ഇങ്ങനെ ....
ഇനി അവള്‍ക്കൊരു കുഞ്ഞു പനി വരുമ്പോള്‍
എത്ര നാള്‍ നമ്മളിങ്ങനെ മരുന്നുകള്‍ മോഷ്ടിച്ചു കടത്തും
ഒരേ ഒരു കോളത്തിന്‍റെ അഭാവത്തില്‍
ചികിത്സ നിഷേധിക്കപ്പെടും
ക്രൈസ്റ്റ് നഗര്‍ സ്കൂളും,വിശ്വവിദ്യാപീഠവും
ജമായത്ത് പബ്ലിക്ക് സ്കൂളും
നമ്മളെ പറഞ്ഞു വിട്ടത് പോലെ
ഇവിടുന്നും ......
നിനക്കറിയില്ലേ മനുഷ്യര്‍ക്ക്‌ വേണ്ടിയല്ലാത്ത
സഹായസഹകരണ സംഘങ്ങള്‍
ഹെല്‍പ്പ്ലൈനുകള്‍ ,ഐക്യവേദികള്‍
ഇതിനെല്ലാമിടക്ക് മനുഷ്യകുഞ്ഞുങ്ങള്‍
എങ്ങനെ ജീവിക്കും
മനുഷ്യര്‍ എല്ലാ കാലവും സാമൂഹ്യ ജീവി
എന്ന് തന്നെ യാണല്ലോ നമ്മള്‍ പഠിച്ചിട്ടുള്ളത്
നിശ്ചയമായും അവളൊരു കവിയായി കൂടാ ,കലാകാരിയും
അസംഖ്യം എഴുത്തുകള്‍ക്കിടയില്‍ അവര്‍ അക്ഷരങ്ങളെ
തരം തിരിച്ചു കാണും
മനുഷ്യര്‍ക്ക്‌ സഞ്ചരിക്കാന്‍ വാഹനങ്ങളില്ലാത്ത
നാട്ടിലേയ്ക്ക് അവളെ ക്ഷണിച്ചു കൂടാ
ഇത്രയും അതി സങ്കീര്‍ണ്ണതകളെക്കാള്‍
എത്രയോ നല്ലതാണ് സഹെലിയുടെയും
മൂഡ്‌സിന്റെയും സുരക്ഷിതത്വം നിറഞ്ഞ രാത്രികള്‍
അസ്വസ്ഥതയില്ല
നിന്നെ കാണണമെന്നുണ്ട്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ