2014 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കടല്‍തിണ്ണയിലെ ശലഭകാഴ്ചകള്‍

പുലരി കടലിനോട് പറയുന്ന
സ്വകാര്യത്തെ കുറിച്ച് കവിത
എഴുതുവാനാണ് അതിരാവിലെ
കടല്‍ക്കരയില്‍ ചെന്നത്
അല്ലാതെ വേശ്യകളുടെ
ശലഭാഗമനങ്ങള്‍ കാണാന്‍
ആയിരുന്നില്ല

പക്ഷെ അവള്‍ ...
ഇങ്ങേ ചരുവില്‍ കടല്‍തിണ്ണയില്‍
അവളുടെ കഴിഞ്ഞ രാത്രിയിലെ വീട്
വെറും ഉപ്പ് മണലിനോട് ചേര്‍ന്ന്
തലേന്നത്തെ വീട്ടുകാരന്‍ ഏമാന്റെ
യൂണിഫോമിന്റെ തൊപ്പി
വള്ളചെരുവില്‍
പാത്തിരിക്കുന്നുണ്ടായിരുന്നു
തിരിച്ചു ഞാന്‍ നടന്നപ്പോള്‍
തൊട്ടടുത്ത്‌ ബസില്‍ അവള്‍..
മീന്‍ മണക്കുന്നു
പുഴുങ്ങുന്ന ചേരി തെരുവിലൂടെ
അവള്‍ നടന്നപ്രത്യക്ഷയായി
അവര്‍ക്കപ്പോള്‍ അമ്മയുടെ
മുഖമായിരുന്നു വീടെത്താന്‍
കൊതിക്കുന്ന അമ്മപക്ഷി
ഞാന്‍ ഒറ്റയ്ക്ക് ചിറകു വെട്ടിയ
പക്ഷികളെ പറ്റി ഓര്‍ത്തു നീറി
കരി പിടിച്ച ഉടുപ്പ് ഇട്ട
ഒന്നര വയസുകാരി ഉണ്ടാകാമെന്ന
ഓര്‍മയെറ്റു എന്‍റെ
മുലകള്‍ വിങ്ങി
ഈ കവിത ഒരിയ്ക്കലും
വേശ്യകളെ പറ്റി അല്ല
അത് കൊണ്ട് ഞാനിതിനെ
കടല്‍തിണ്ണയിലെ ശലഭകാഴ്ചകള്‍
എന്ന് പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ