2013 ജൂലൈ 6, ശനിയാഴ്‌ച

അവരോടു ...........

അവരോടു ;

''മഞ്ഞശലഭങ്ങളോ വയലറ്റ് പൂക്കുന്ന
വള്ളിക്കാടുകളോ കാണെണ്ടിനി
മഴയേല്‍ക്കാത്ത മറ്റൊരു മഴക്കാലം
പെയ്തു തീരട്ടെ എന്നില്‍ ...
ഈ സദാചാരക്കുടകളുയര്‍ത്തീ ഞാനീ
പ്രണയതുള്ളികളെ പ്രതിരോധിക്കട്ടെ
സ്വപ്‌നങ്ങള്‍ മാറ്റി വെച്ചു ജീവിതമീ
തിളങ്ങുന്ന താളുകളിലുപേക്ഷിച്ചിട്ടു
നാളുകള്‍ എത്ര ,എന്നേ ബന്ധിച്ചു
തീര്‍ന്നതാണീ പ്രണയ വഴികളോരോന്നും
എന്നിട്ടും ഇത്ര മനോഹരമായി
എന്നിലേയ്ക്ക് തന്നെ നിന്നെ
എത്തിച്ചതാരാണ് യാത്രികാ ?
ഇനിയും പ്രണയത്തിന്റെ നോവുകള്‍
നേരുകള്‍ അകന്നു നില്‍ക്കട്ടെ
എന്നില്‍ നിന്നും

നിന്നോട് =[എന്നോട് തന്നെ]

ഞാന്‍ വെണ്മ നശിച്ചു ഇരുട്ടറയില്‍
അടയ്ക്കപ്പെട്ട പാതാള രാജ്ഞി
കറുത്ത മാലാഖ പ്രേമത്തിന്‍റെ
വിലക്കപ്പെട്ട കനികളുടെ നിമിഷ
മാധുര്യം നുകര്‍ന്ന് ഇരുളില്‍
ശിക്ഷയെററ് വാങ്ങുന്നു ദൈവത്തെക്കാള്‍
മനോഹരമായി നിന്നെ പ്രണയിച്ചതിനുള്ള
ശിക്ഷ ...ഒറ്റ പ്പെട്ട അമാവാസികളില്‍
പൂര്‍ണ ചന്ദ്രബിംബം തിരയുന്നു
എന്നേ സ്നേഹത്തിന്‍റെ വെള്ള
ചിറകുകള്‍ വെട്ടിമാറ്റപ്പെട്ടിരുന്നു
പുതു മിന്നാമിന്നികൂട്ടം ഉയര്‍ന്നു
പൊങ്ങുന്ന മഞ്ഞു മഴക്കാലക്കാഴ്ചകള്‍
ചുറ്റിനുമില്ല,പ്രകാശത്തിന്റെ വെള്ള യുടുപ്പും
ആത്മാവില്‍ ദരിദ്രയും നഗ്നയും
പിഴച്ചു പോയതുമായ ഒരാത്മാവ്
ആത്മാവും പ്രണയവും വലിച്ചെടുക്കപ്പെട്ടു
ശൂന്യത നിറച്ച മറ്റൊരു ശവക്കൂട്

ഇനിയും എന്നെ പ്രണയത്തിന്‍റെ
കടക്കാരിയാക്കുന്നതെന്താണ് ? നിനയ്ക്കാത്ത
നേരങ്ങളില്‍ എന്നിലെയ്ക്കീ തീവ്ര പ്രണയ
നദികള്‍ ഒഴുകുന്നതെന്താണ് ?

നിന്നോട് =നിന്നോട്=നിന്നോട് മാത്രം

മരിച്ചു പോയവള്‍ക്ക് നിന്നോട്
മിണ്ടാനാവുമോ ? എത്ര നിലവിളിച്ചാലും
മണ്ണിനടിയില്‍ തീരുന്നവളുടെ വിലാപങ്ങള്‍
കണ്ണിരുകള്‍ കരച്ചിലുകള്‍.. ചെക്കാ

മൌനങ്ങളുടെ ഏട്ടാമത്തെ സ്വരപഴുതിലൂടെ
ഒരു കിളി ഒച്ചയായി ,തെറ്റി പോയൊരു
വിളിയിലൂടെ ഞാന്‍ വന്നു
സ്നേഹത്തിന്‍റെ ആണി പ്പാടുകള്‍
കൊണ്ട നീണ്ടു മെലിഞ്ഞ കൈവിരലുകളില്‍
അനുവാദമില്ലാതെ ഉമ്മ വെച്ചു ഞാന്‍ ,
പഠിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ...
തെറ്റ് തിരുത്താന്‍ ശ്രമിയ്ക്കുന്നു
രക്ഷകനും നീയുമെനിയ്ക്കു
രണ്ടാണെന്നുള്ള പൊള്ളുന്ന സത്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ