2013 ജൂൺ 5, ബുധനാഴ്‌ച

പെണ്‍ പര്‍വം

''പുതുമഴകള്‍ ശുദ്ധസംഗീതം ഉതിര്‍ക്കുന്നു
ഇരുട്ടും വെളിച്ചവും നിറയുന്ന ഇടനാഴിയില്‍
നിറയെ പെണ്‍പൂ പറ്റങ്ങള്‍
മഴയുടെ മേളപ്പെരുക്കങ്ങള്‍ അളന്നു
ഞാനും അലസമായീ ....
രെഹസ്യങ്ങളുമായേ പിന്തുടരുന്ന രണ്ടു
ചെന്നായ്‌ കണ്ണുകള്‍ ,നില തെറ്റിയ നോട്ടങ്ങള്‍
എന്നില്‍ വീണു കൊണ്ടിരിയ്ക്കുന്നു
ലജ്ജ രണ്ടാമതും തൃപ്തി ഒന്നാമതായും
പൂത്തിറങ്ങിയ ഇലഞ്ഞി മരമായ്‌ ഞാന്‍
ആത്മാവിന്‍റെ വസ്ത്രത്തെ കണ്ണുകളാല്‍
വിവസ്ത്രണം ചെയ്യുന്നു നീയും ..
നാം ഇലഞ്ഞി മരങ്ങള്‍ ,തേനീച്ച നുകരാത്ത
പൂവിന്‍ തലപ്പുകള്‍ പൂമ്പൊടി ചിന്തി
ഒരേ വേരില്‍ നിന്നിഴ ചേര്‍ന്ന
പെണ്‍ ഇണ മരങ്ങള്‍

വെയിലേറ്റു കരുവാളിച്ച കറുത്ത ദേഹം
കാമം കൊണ്ടു കൊത്തി വലിയ്ക്കുന്ന
നോട്ടങ്ങള്‍ക്കായ്‌ ഞാന്‍ തുറന്നിട്ടു
അപകര്‍ഷാബോധം തിങ്ങിയ നെഞ്ചില്‍
ഇളം മയില്‍ പീലി ചൂടുകള്‍ നീ
ആസ്വദിച്ച് തീര്‍ത്തു ...
മറ്റൊരു പൊടിക്കാറ്റ് ആയീ ആഞ്ഞു വീശി
എന്‍റെ ഗതി തിരിച്ചു വിടുന്നു
ശ്വാസമില്ലാതെ പിടയുന്നു ഞാന്‍
മാര്‍ദവം തിരയുന്ന വളയിട്ടകൈകളും
നീട്ടി വളര്‍ത്തിയ ചായം പുരണ്ട നഖങ്ങളും
ആഴങ്ങളിലെയ്ക്കെന്നെ എറിഞ്ഞുടയ്ക്കുന്നു
ഞാന്‍ വഴി പിഴച്ച നദി ,ജലം തീര്‍ന്നു താഴ്ന്ന
വികലമാം പുഴ

നന്ദി നിനക്ക് ചുണ്ടുകള്‍ കൊണ്ടെന്‍
ശരീരത്തെ സ്നേഹിക്കാന്‍ പഠിപ്പിച്ച പെണ്
മരകൂട്ടങ്ങള്‍ക്ക് ....

ഇന്ന് പുതു മഴ കൊണ്ടു നാവു നീട്ടുന്ന
പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഒളികണ്ണിട്ടെന്നെ
കാമിയ്ക്കുന്നു .........

NB;സമര്‍പ്പണം ;
സ്റ്റാറ്റസ് ഇന്‍ എ റീ ലെഷന് ഷിപ്‌ ആക്കി മാറ്റി വിപ്ലവം
സൃഷ്‌ടിച്ച രണ്ടു സ്ത്രീ സുഹൃത്തുക്കള്‍ക്ക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ